ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാജോർജ്. കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ്‌ ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. കായംകുളം സ്വദേശിയായ മജീദും ഹരിപ്പാട് സ്വദേശി രാമചന്ദ്രനുമാണ് മരിച്ചത്. ഡയാലിസിസിന് ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരാതിക്ക് പിന്നാലെ ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ താത്കാലികമായി അടച്ചു.

കഴിഞ്ഞ മാസം 29 നാണ് 26 പേർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്തത്. അതിൽ ആറ് പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഡയാലിസിസിലുണ്ടായ അണുബാധ കാരണമാണ് മജീദും രാമചന്ദ്രനും മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ നടത്തിയ പരിശോധനയിൽ ഡയാലിസിസ് യൂണിറ്റിൽ നിന്നോ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലോ അണുബാധ കണ്ടെത്താനായില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്. ഡിഎംഒ തലത്തിലുള്ള ഒരു അന്വേഷണം നടന്നിട്ടുണ്ട്. ഡിഎംഒ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഹൈലെവല്‍ കമ്മിറ്റി ഇന്ന് പരിശോധനയ്ക്ക് വരുന്നുണ്ടെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *