തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. തന്റെ രാഷ്ട്രീയ ജീവിതത്തിൽ കാണാത്ത വിജയങ്ങളോ നേരിടാത്ത പരാജയങ്ങളോ ഇല്ലെന്നും ഡിഎംകെ ഇതിനോടകം ആറ് തവണ അധികാരത്തിലിരുന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിജയത്തിലും പരാജയത്തിലും പതറാതെ പ്രത്യയശാസ്ത്രപരമായ യാത്ര തുടരുന്നവരാണ് ഡിഎംകെ പ്രവർത്തകരെന്നും 35 വർഷത്തിന് ശേഷമുള്ള തന്റെ ആദ്യ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അദ്ദേഹം എക്സിൽ കുറിച്ചു.
വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, ഡിഎംകെ സഖ്യവുമായുള്ള വോട്ടുകളുടെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. 1.54 കോടി ജനങ്ങൾ ഇപ്പോഴും തങ്ങളിൽ വിശ്വാസമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വന്തം മണ്ഡലമായ കൊളത്തൂരിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗവർണർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് രാജിക്കത്ത് നൽകിയ സ്റ്റാലിൻ, ഇനി ശക്തമായ പ്രതിപക്ഷമായി ജനങ്ങൾക്കുവേണ്ടി പോരാടുമെന്നും ഡിഎംകെ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നും ഉറപ്പിച്ചു പറഞ്ഞു. ഗവർണർ സ്റ്റാലിന്റെ രാജി സ്വീകരിച്ചു.
ഏഴ് തവണ എംഎൽഎയായും മുഖ്യമന്ത്രിയായും പ്രവർത്തിച്ച സ്റ്റാലിൻ, ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ജനപക്ഷത്ത് നിൽക്കുക എന്നതാണ് പാർട്ടിയുടെ നയമെന്ന് ആവർത്തിച്ചു. പരാജയപ്പെട്ടെങ്കിലും തമിഴ്‌നാട്ടിലെ ജനങ്ങൾ നൽകിയ വോട്ടുകൾ വിശ്വാസത്തിന്റെ അടയാളമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
