ആർ സി ബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവൺ എന്നിവരാണ് മരിച്ചത്. ഇവരിൽ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14- കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ 5 സ്ത്രീകളും 6 പുരുഷന്മാരും ഉൾപ്പെടും. ശ്രാവൺ കർണാടക ചിന്താമണി സ്വദേശിയാണ്. അംബേദ്കർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു. ആന്ധ്രയിൽ നിന്നുള്ള ദേവി താമസിക്കുന്നത് കോയമ്പത്തൂരിലാണ്. മനോജ് എന്ന മംഗലൂരു സ്വദേശിയും മരിച്ചവരിലുൾപ്പെടും. ശ്രാവൺ ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കൾക്ക് പോസ്റ്റുമോർട്ടതിന് ശേഷം വിട്ടുകൊടുത്തു. വിവരമറിഞ്ഞ് എത്തിയ ശ്രാവണിന്റെ അച്ഛനും അമ്മയും ബൗറിങ് ആശുപത്രിക്ക് സമീപം തളർന്നുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്പസമയത്തിനകം ശ്രാവണിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തും.

ആർസിബിയുടെ ഐപിൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ കർണാക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാവുന്നതിന്‍റെ പരമാവധി സജ്ജീകരണമൊരുക്കിയെന്ന് പറയുമ്പോഴും ഉത്തരവാദിത്തത്തിൽ നിന്നൊഴിയുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കി. പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സർക്കാരിന്‍റെ മാത്രം പിഴവാണ് ദുരന്തമെന്ന വിമർശനം പ്രതിപക്ഷം ശക്തമായി ഉയത്തുന്നുണ്ട്. ഐപിഎൽ ഭരണസമിതിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു. പുറത്ത് ദുരന്തമുണ്ടായപ്പോഴും സ്റ്റേഡിയത്തിൽ ആഘോഷം തുടർന്നതിലും വിമർശനം ശക്തമാണ്. എന്നാൽ ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പരിപാടിയിൽ മാറ്റം വരുത്തിയെന്നാണ് ആർസിബിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *