ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക്. എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും രബീന്ദ്രനാഥ് ടാഗോറിന്റെയും ചിത്രം നോട്ടുകളില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം ആര്‍.ബി.ഐക്ക് മുന്നില്‍ എത്തിയിട്ടുണ്ടെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളെയും റിസര്‍വ് ബാങ്ക് തള്ളി.ആര്‍.ബി.ഐ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കറന്‍സി നോട്ടില്‍ രബീന്ദ്രനാഥ ടഗോറിന്റെയും എപിജെ അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം പരിഗണനയിലാണെന്നാണ് ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ടഗോറിന്റെയും കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു വാര്‍ത്ത. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടെന്നും ഇത് അടിസ്ഥാനമില്ലാത്തതാണെന്നും ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കറന്‍സി നോട്ടിന്റെ നിലവിലെ ഘടനയില്‍ ഒരു മാറ്റവും വരുത്താന്‍ നിര്‍ദേശമില്ലെന്ന് ആര്‍ബിഐ അറിയിച്ചു.

കറന്‍സി നോട്ടുകളില്‍ മഹാത്മ ഗാന്ധി മാത്രം വേണ്ടെന്ന റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശവുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നത്. കള്ളനോട്ടുകള്‍ തടയാന്‍ കൂടുതല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി മഹാത്മ ഗാന്ധിയെ കൂടാതെ കൂടുതല്‍ ദേശീയ നേതാക്കളുടെ വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ കറന്‍സിയില്‍ വേണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ ആഭ്യന്തര സമിതിയുടെ 2017 ലെ ശുപാര്‍ശ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടാഗോറിന്‍റേയും എപിജെ അബ്ദുള്‍ കാലാമിന്‍റേയും ചിത്രങ്ങള്‍ കൂടി ആലേഖനം ചെയ്ത നോട്ടുകള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്. ഇവരുടെ അതി സുരക്ഷ വാട്ടര്‍മാര്‍ക്കുള്ള ചിത്രങ്ങളടങ്ങിയ കറന്‍സി ഡിസൈന്‍ തയ്യാറായിട്ടുണ്ട്.സെക്യുരിറ്റി പ്രിന്‍റിംഗ് ആന്‍റ് മിന്‍റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈ കറന്‍സി ഡിസൈനുകള്‍ സുരക്ഷാ പരിശോധക്കായി നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോളറില്‍ വിവിധ അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ ചിത്രമുള്ള മാതൃകയില്‍ കൂടുതല്‍ നേതാക്കളുടെ ചിത്രങ്ങള്‍ രൂപയിലും വേണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ ശുപാര്‍ശ.

Leave a Reply

Your email address will not be published. Required fields are marked *