ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യൻ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്‍റ് അനുര ദിസനായകെ രംഗത്ത്. ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് അനുര ദിസനായകെ മുന്നറിയിപ്പും നൽകി. ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ല. ലങ്കയ്ക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കവരുന്നത് അംഗീകരിക്കാനാകില്ല. വടക്കൻ ലങ്കയിലെ തമിഴ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്താണ് കവരുന്നത്. ഇത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രസിഡന്‍റ് അനുര വ്യക്തമാക്കി. ജാഫ്നയിലെ പൊതുയോഗത്തിലായിരുന്നു ലങ്കൻ പ്രസിഡന്‍റിന്‍റെ പരാമർശം. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നതിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് അനുര നിലപാട് കടുപ്പിക്കുന്നത്. ഇന്നലെയും 23 ഇന്ത്യൻ മത്സതൊഴിലാലികൾ ലങ്കയിൽ അറസ്റ്റിൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് അനുര കടുത്ത നിലപാട് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
