തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും. ആരോഗ്യവകുപ്പ് രൂപീകരിച്ച വിദഗ്ധസമിതി ഇന്ന് എസ്എടിയില്‍ എത്തി പരിശോധന നടത്തും. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡി ഡോക്ടര്‍ സംഗീത, ക്രിട്ടിക്കല്‍ കെയര്‍ എച്ച്ഒഡി ഡോക്ടര്‍ ലത, സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ സജികുമാര്‍, കോട്ടയം മെഡിക്കല്‍ കോളജിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് എച്ച്ഒഡി ജൂബി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.വെള്ളിയാഴ്ച ഡിഎംഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പ്രസവത്തിനായി 22ാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവപ്രിയ 25 ന് ഡിസ്ചാര്‍ജ് ആയെങ്കിലും പിന്നീട് പനി ബാധിക്കുകയായിരുന്നു. പനി കൂടിയതിനെ തുടര്‍ന്ന് വീണ്ടും എസ്‌ഐടിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയുമായിരുന്നു.

ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുകയായിരുന്നു. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണസമിതി. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശിവപ്രിയയുടെ മൃതദേഹം മുട്ടത്തറ മോക്ഷകവാടത്തില്‍ സംസ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *