പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ജില്ലാ കോടതിക്ക് സമീപം കാറിലെത്തിയ ചാവേർ പൊട്ടിത്തെറിച്ച് 12 പേർക്ക് ദാരുണാന്ത്യം. പൊട്ടിത്തെറിയിൽ 27 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും അഭിഭാഷകരാണ്. കോടതിക്കുള്ളിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു അക്രമിയുടെ ശ്രമമെന്നും, സാധിക്കാത്തതിനാൽ പുറത്തെ പൊലീസ് വാഹനം ലക്ഷ്യം വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.
ഉച്ചക്ക് 12.30 ഓടെ കോടതി പരിസരത്ത് ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടതായി റിപ്പോർട്ടുകളുണ്ട്. പൊട്ടിത്തെറിയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകളും കത്തിനശിച്ചു. കത്തിയ കാറിൽ നിന്നും കനത്ത തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുക്കാത്ത പശ്ചാത്തലത്തിൽ അഫ്ഗാനെ കുറ്റപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. രാജ്യത്തിന് നേരെയുള്ള യുദ്ധ പ്രഖ്യാപനമാണ് ആക്രമത്തിലൂടെ നടത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സർദാരി ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം കാർ ബോംബ് പൊട്ടിത്തെറിച്ച് 13 മരിച്ച സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് പാക് തലസ്ഥാനത്തും സമാനമായ രീതിയിൽ സ്ഫോടനം ഉണ്ടായത്.
