കൊച്ചിയില്‍ മയക്കു മരുന്ന് റെയ്ഡില്‍ എട്ട് പേര്‍ പിടിയിലായി. 55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പന നടത്തിയത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേര്‍ ഹോട്ടലില്‍ നിന്ന് പിടിയിലായത്.
മയക്കുമരുന്ന് വില്‍പനക്കെത്തിയ നാലുപേരും, കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയും മറ്റു നാലുപേരുമാണ് പിടിയിലായത്.ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് പ്രതികൾ. ഇവർ ഗൾഫിൽ വച്ച് ശിക്ഷിക്കപ്പെട്ടിരുന്നു.
ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്താണ് മയക്കുമരുന്ന് കൈമാറ്റം നടന്നിരുന്നത്. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് വില്‍പ്പനക്കെത്തിയത്. കൊല്ലം സ്വദേശിനിയായ തസ്നിയാണ് മയക്കുമരുന്ന് വാങ്ങുന്നതിനായി കൊച്ചിയിലെത്തിയത്. ഇവരെ നിരീക്ഷിച്ചാണ് അന്വേഷണ സംഘം ഹോട്ടലിലെത്തിയത്.. രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വധശ്രമക്കേസില്‍ ഉള്‍പ്പടെ പ്രതികളായിട്ടുള്ളവര്‍ പിടിയിലായവരില്‍ ഉണ്ടെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായത്.
ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഇവര്‍ ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്ത് വരുന്നതെന്നാണ് വ്യക്തമായത്. എക്‌സൈസ്-കസ്റ്റംസ് സംഘത്തിന് വില്‍പന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. ഇവരും ഇവിടെ റൂം എടുത്തിരുന്നതായാണ് വിവരം.മലപ്പുറത്ത് നിന്നുള്ള സംഘം ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരിക്കുന്നത്.
