
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പോലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെ എസ് ഇ ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കാലവർഷക്കെടുതികൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.
ശക്തമായ മഴയിൽ ജലനിരപ്പ് ഉയരാൻ ഇടയുള്ളതിനാൽ വിലങ്ങാട് പ്രദേശത്ത് പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ വില്ലേജ്, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.ശക്തമായ മഴ കാരണം ദേശീയ പാത 766 ഈങ്ങാപ്പുഴയിൽ റോഡിലേക്ക് വെള്ളം കയറി. സ്ഥലത്ത് പോലീസെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
കാവിലും പാറയിലെ മൂന്ന് വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഉച്ചക്ക് തുടങ്ങിയ അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മരുതോങ്കര വില്ലേജിൽ 16 കുടുംബങ്ങളിലായി 49 പേരെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
അപകട ഭീഷണിയിലുള്ളവരെ തൊട്ടടുത്ത ബന്ധു വീടുകളിലേക്കും മാറ്റി.
