ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ടെൽ അവീവിലേക്ക്. ടെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. നയതന്ത്രതല ചർച്ചകൾക്ക് പിന്നാലെയാണ് പ്രസിഡന്‍റ് ഇസ്രായേലിലേക്ക് പോകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ അറിയിച്ചത്.
ഗാസയ്ക്ക് സഹായം നൽകാനും ഇസ്രായേലും വാഷിംഗ്ടണും തീരുമാനിച്ചതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഹമാസിൽ നിന്നും മറ്റ് ഭീകരരിൽ നിന്നും തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനും ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുള്ള താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. 199 പേരാണ് ഹമാസിന്‍റെ ബന്ദികളായി ഉള്ളതെന്നാണ് ഇസ്രയേൽ പറയുന്നത്.
ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 2808 പേർ കൊല്ലപ്പെട്ടതായി ഹമാസ് മീഡിയ ഓഫീസ് അറിയിച്ചു. നാലിലൊന്നും കുട്ടികളാണെന്നാണ് റിപ്പോർട്ട്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന് യുഎൻ അറിയിച്ചു.
ഗാസയിലെ സാധാരണക്കാക്കരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതോടെ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *