ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്. ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബടദ്രവ സത്ര ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞത്.
പോലീസ് നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധിയും കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്.
ഞങ്ങൾക്ക് ക്ഷേത്രം സന്ദർശിക്കണം. ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തവിധം ഞാൻ എന്ത് കുറ്റമാണ് ചെയ്തത്? പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, ക്ഷേത്രത്തിൽ പ്രാർത്ഥിക്കുക മാത്രമാണ് ലക്ഷ്യം”-രാഹുൽ പറഞ്ഞു. ഇന്ന് ഒരാള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവൂവെന്ന് പ്രധാനമന്ത്രിക്കെതിരെ ഒളിയമ്പ് അയക്കുകയും ചെയ്തു.
ക്ഷണം ലഭിച്ചിട്ടാണ് വന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ജനുവരി 11-ന് തന്നെ ബടദ്രാവ സത്രത്തിൽ നിന്നും ക്ഷണം ലഭിച്ചിരുന്നു. രാവിലെ ഏഴുമണിക്ക് വരണമെന്നാണ് ക്ഷേത്രഭാരവാഹികൾ പറഞ്ഞത്. എന്നാൽ മൂന്ന് മണിക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ഇന്നലെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് നടപടിയെന്നും ജയറാം രമേശ്.
