സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസ് വധക്കേസ് പ്രതി ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.ഒളിത്താവളം ഒരുക്കിയത് ഇക്കാര്യം അറിഞ്ഞുകൊണ്ടാണെന്നും പോലീസ് പറയുന്നു.കൂടാതെ രേഷ്മയുടെ ജീവന് ഭീഷണിയുണ്ടെന്നും പങ്കില്‍ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപങ്കുവഹിച്ച നിജിൽ ദാസ് പലവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്.
ഇതിന് സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മയാണ്.രേഷ്മയുടെ ഭർത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നൽകി വരാറുണ്ട്.എന്നാൽ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് സിപിഎം ശക്തി കേന്ദ്രത്തിലാണ് ആർഎസ്എസുകാരൻ ഒളിവിലായത് എന്ന വാർത്ത പരന്നതിന് പിന്നാലെ വീടിന് നേരെ ബോംബേറുണ്ടായി.കേസിൽ 15-ാം പ്രതിയാണ് രേഷ്മ. നിജിൽദാസിനെ ഒരുവർഷമായി അറിയാമെന്നും വീട്ടിൽ വരാറുണ്ടെന്നും രേഷ്മ പോലീസിന് മൊഴി നൽകിയിരുന്നു. സി.പി.എം. പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് അറിയാമായിരുന്നുവെന്നും മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
