ലൈംഗികാതിക്രമ കേസിൽ നടനും നിർമ്മതവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി.ഇയാൾ ദുബായിലാണ് എന്ന നിഗമനത്തിലാണ് പൊലീസ് കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പോലീസ് പരിശോധന നടത്തി. ഇയാൾക്കെതിരെ നിർണായക തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം. ഇയാൾക്കെതിരെ മതിയായ തെളിവുകളെല്ലാം ശേഖരിക്കാൻ സാധിച്ചു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അറസ്റ്റിലേക്കുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി.കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരേയുള്ള ഒരു മാസ കാലയളവിലാണ് പീഡനം നടന്നതായി പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിന് എളുപ്പമായിരുന്നു.
