പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തേക്കിന്‍ കാട് മൈതാനത്തെ ആൽമരച്ചില്ല മുറിച്ച സംഭവത്തിൽ രാഷ്ടീയപ്പാര് തുടരുന്നു. ആൽമരം മുറിക്കുന്നത് വിശ്വാസധ്വംസനമെന്നാണ് കോൺഗ്രസ് വാദം. അപകടാവസ്ഥയിലായതിനാൽ മരക്കൊമ്പ് നേരത്തെ തന്നെ മുറിച്ചതാണെന്ന് ബിജെപിയും മറുപടി നൽകുന്നു. ഹൈക്കോടതിയില്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇക്കാര്യത്തിൽ നിർണായകം. ചാണകവെളളത്തിലും രാഷ്ട്രീയപ്പോര് തുടരുകയാണ്. ധൈര്യമുണ്ടെങ്കിൽ തനിക്ക് മേൽ ചാണകവെള്ളം തളിക്കാൻ വാ എന്ന് ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസ് എംപി ടി.എന്‍. പ്രതാപന്‍ രംഗത്തെത്തി. തൃശൂരിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്നും പ്രതാപൻ പറഞ്ഞു. പ്രതാപൻ ഫീൽഡിൽ പോകാത്ത എംപിയെന്നായിരുന്നു സിപിഐ നേതാവും മന്ത്രിയുമായ കെ. രാജൻ തിരിച്ചടിച്ചത്.പ്രധാനമന്ത്രിയുടെ വേദിയില്‍ ചാണകവെള്ളം തളിക്കാനെത്തിയ കെഎസ് യു പ്രവര്‍ത്തകരെ അയച്ച പ്രതാപനെ അതേ നാണയത്തില്‍ നേരിടുമെന്ന ബിജെപി പ്രസ്താവനയാണ് പ്രകോപനം. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആര്‍എസ്എസുകാരുടെ അടികൊണ്ട പാടുള്ള മുഖവുമായി നടക്കുന്ന തന്നെ പേടിപ്പിക്കാന്‍ നോക്കെണ്ടെന്ന് പ്രതാപന്‍ ആവര്‍ത്തിച്ചു. പണ്ട് കാലത്ത് തേജസ് പത്രം പിടിച്ചു നിന്ന പടം ഉയര്‍ത്തി താന്‍ പിഎഫ്ഐകാരനെന്ന് പറയുന്നത് പാപ്പരത്തമെന്നും മറുപടി. തൃശൂരില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്നും പ്രതാപന്‍ പറഞ്ഞു. ഇതോടെ പിന്നാലെ പ്രതാപനെ പരിഹസിച്ച് മന്ത്രി കെ. രാജനും രംഗത്തെത്തി. അരിവാള്‍ നെൽക്കതിരാണ് ഇടതു സ്ഥാനാര്‍ഥിയെന്നും തൃശൂരില്‍ വിജയം മറ്റെങ്ങും പോകില്ലെന്നും രാജന്‍ പറഞ്ഞു. അതിനിടെ ആലിന്‍റെ ചില്ല മുറിച്ചതില്‍ വടക്കുന്നാഥന്‍ ക്ഷേത്രം മാനെജരുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഹൈക്കോടതിക്ക് കൈമാറുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡാണ് ചില്ല മുറിച്ചതെന്നായിരുന്നു ബിജെപി വാദം. മരം മുറി ജ്വലിപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കുന്ന മറുപടി നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *