ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും തുടര്‍ന്നുണ്ടായ ഇന്ത്യ – പാക് സംഘര്‍ഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകര്‍ത്ത് ഇന്ത്യ. ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പത്തിടങ്ങളിലാണ് പാക് ഡ്രോണുകള്‍ പറന്നെത്തിയത്. എല്ലാം ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകര്‍ത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകള്‍ എത്തിയെന്നാണ് ഇന്ത്യന്‍ പ്രതിരോധ സേനകള്‍ പറയുന്നത്. ഇവ തകര്‍ത്തതായും സേനാ വൃത്തങ്ങള്‍ അറിയിച്ചു.

പഞ്ചാബിലെ അമൃത്സറിലും ഡ്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാക് ഡ്രോണുകളെ തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറില്‍ പാക് ഡ്രോണ്‍ ഇന്ത്യന്‍ സേന തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ബ്ലാക്ക് ഔട്ട് തുടരുകയാണ്.

അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്ര വ്യക്തമാക്കി. ഭീകരതക്കെതിരെ ഓപ്പറേഷന്‍ സിന്ദൂരായിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *