തായ്‌ലൻഡിൽ വൻ ട്രെയിൻ അപകടം. നിർമ്മാണത്തിലിരുന്ന ഒരു ഭീമൻ ക്രെയിൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മറിഞ്ഞു വീണ് കുറഞ്ഞത് 19 പേർ കൊല്ലപ്പെട്ടു. എൺപതോളം പേർക്ക് പരിക്കേറ്റതായാണ് പ്രാദേശിക പോലീസ് നൽകുന്ന വിവരം.

ബുധനാഴ്ച രാവിലെ തായ്‌ലൻഡിന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ നഖോൺ രത്‌ചസിമയിലെ സിഖിയോ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ അപകടം സംഭവിച്ചത്. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഉബോൺ രത്‌ചതാനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.

ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് പതിച്ചത്. ക്രെയിൻ വീണ ആഘാതത്തിൽ ട്രെയിനിന്റെ ബോഗികൾ പാളം തെറ്റുകയും ഒരു കോച്ചിന് തീപിടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ഉടൻ തന്നെ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും എത്തി തീ അണച്ചു. അപകടസമയത്ത് ട്രെയിനിൽ 195 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ഗതാഗത മന്ത്രി പിഫാത്ത് രത്‌ചകിത്പ്രകാർ (Piphat Ratchakitprakan) അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അപകടത്തിൽപ്പെട്ട യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കത്രികകളും മറ്റും ഉപയോഗിച്ച് ബോഗികൾ മുറിച്ചാണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നത്.

ചൈനയുടെ സഹായത്തോടെ നിർമ്മിക്കുന്ന അതിവേഗ റെയിൽവേ പാതയുടെ നിർമ്മാണത്തിനിടെയാണ് ക്രെയിൻ തകർന്നു വീണത്. സിഖിയോ ജില്ലയിലെ ബാൻ താനോൺ കോഡ് എന്ന സ്ഥലത്താണ് ദുരന്തമുണ്ടായത്. ട്രെയിൻ നമ്പർ 21 സ്പെഷ്യൽ എക്സ്പ്രസ്സാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെത്തുടർന്ന് ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും തായ് സർക്കാർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *