98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ പുതുചരിത്രമെഴുതി ഓട്ടം ഡുറാള്‍ഡ് അര്‍കാപോ. സിനിമാറ്റോഗ്രഫിക്ക് ഓസ്‌കാര്‍ ലഭിക്കുന്ന ആദ്യ വനിതയെന്ന തിളക്കമാര്‍ന്ന നേട്ടവും വഹിച്ച് കൊണ്ടാണ് അവര്‍ ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുന്നത്. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഓട്ടത്തിന്റെ സുവര്‍ണനേട്ടം.

ബ്ലാക്ക് പാന്തര്‍: വഖാണ്ട ഫോറെവര്‍ എന്ന ചിത്രത്തിലൂടെയാണ് ഓട്ടം ലോകശ്രദ്ധ നേടുന്നത്. മാര്‍വല്‍ സ്റ്റുഡിയോ നിര്‍മ്മിച്ച് വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോ മോഷന്‍ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രത്തിലൂടെ ഓട്ടത്തിന് അന്ന് ഓസ്‌കാര്‍ നോമിനേഷനും നേടാനായി. സിനിമാറ്റോഗ്രഫിയ്ക്കുള്ള ഓസ്‌കാറിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന നാലാമത്തെ വനിതയായി അന്ന് ഓട്ടം മാറി. ഓസ്‌കാറിലേക്ക് ഈ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന ഖ്യാതിയും അന്ന് ഓട്ടത്തിന് നേടാനായി. സ്വന്തം റെക്കോര്‍ഡുകള്‍ തന്നെ തിരുത്തിയാണ് 98-ാമത് അക്കാദമി അവാര്‍ഡ്‌സിലെ ഓട്ടത്തിന്റെ ഈ മുന്നേറ്റം. ആഫ്രിക്കന്‍ അമേരിക്കനായ ഇവരുടെ ജനനം 1979ല്‍ കാലിഫോര്‍ണിയയിലാണ്.

Read Also: ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്തം; പത്ത് രോ​ഗികൾ മരിച്ചു

അതേസമയം സിന്നേഴ്‌സും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും ഓസ്‌കാറില്‍ തിളങ്ങുന്ന കാഴ്ചയാണ് ഇന്ന് ദൃശ്യമായത്. മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ സ്വന്തമാക്കിയത്. മൈക്കിള്‍ ബി ജോര്‍ദന്‍ ആണ് മികച്ച നടന്‍. സിന്നേഴ്‌സിലൂടെയാണ് പുരസ്‌കാര നേട്ടം. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജസ്സി ബക്‌ലി മികച്ച നടിയായി. സിന്നേഴ്‌സിനാണ് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം.

വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലൂടെ ഷോണ്‍ പെന്‍ മികച്ച സഹനടനായി. വെപ്പണ്‍സ് എന്ന ചിത്രത്തിലൂടെ എമി മാഡിഗന്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയിരിക്കുന്നത് വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്സണാണ്. പുതുതായി ഉള്‍പ്പെടുത്തിയ കാസ്റ്റിങ് ഡയറക്ഷനുള്ള പുരസ്‌കാരം കസാന്‍ഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം രണ്ട് ചിത്രങ്ങള്‍ക്ക്. ‘ദ് സിങ്ങേഴ്‌സ്’, ‘ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ’ എന്നീ ചിത്രങ്ങള്‍ പുരസ്‌കാരം പങ്കിട്ടു. മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ ഫ്യുറെ എന്നിവര്‍ക്ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചു. ‘ഫ്രാങ്കെന്‍സ്‌റ്റൈന്‍’ എന്ന ചിത്രമാണ് ഓസ്‌കാര്‍ നേടികൊടുത്തത്. മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്‌കാരവും ഈ ചിത്രം നേടി. കേറ്റ് ഹോളെയാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *