രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നുവെന്ന് മഅദനി കേരളത്തിലേക്ക് വരുന്നതിന് മുന്‍പായി പ്രതികരിച്ചു.

ഇന്ത്യയില്‍ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി ഇരിക്കുന്ന ആള്‍ താനാണ്. മാനസികമായി അതിനോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇങ്ങോട്ട് വരുമ്പോള്‍തന്നെ ഉടനൊന്നും തിരിച്ചുപോകാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു.

കാരണം വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയത്. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീര്‍ഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോള്‍ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തണം’. മഅദനി മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞ തുകയുടെ കാര്യത്തില്‍ ചെറിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. വളരെ വിഷമകരമായ ആരോഗ്യ സ്ഥിതിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഏത് സമയവും സ്‌ട്രോക്ക് വന്നേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ട് മാസം കിട്ടിയാല്‍ നാട്ടില്‍ പോയി ചികിത്സ നടത്താമെന്ന് കരുതിയതാണെങ്കിലും അതൊന്നും നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക സര്‍ക്കാര്‍ തനിക്കുവേണ്ടി വഹിക്കേണ്ട പൂര്‍ണ ചിലവിന്റെ കണക്ക് ഇപ്പോള്‍ പറയാനാകില്ല. നാട്ടില്‍ എവിടെയൊക്കെ പോകുന്നുവെന്നെല്ലാം നോക്കി അവസാനമാണ് അതിന്റെ കണക്ക് കൊടുക്കുന്നത്. ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ കൊച്ചിയിലേക്കാണ് പോകുന്നത്. അവിടെ നിന്ന് നേരെ പിതാവിനെ കാണാന്‍ പോകും. മാതാവിന്റെ കബറിടവും സന്ദര്‍ശിക്കും. ഓര്‍മക്കുറവുള്ള പിതാവിനൊപ്പം കുറച്ച് ദിവസം ചെലവഴിക്കണമെന്നും അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *