അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐആര്‍ജിസി ഏറ്റെടുത്തു. വിമാനം അടിയന്തരലാന്‍ഡിങ് നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു.

10 കോടി ഡോളറിനു മേല്‍ വില വരുന്നതാണ് എഫ്-35 വിമാനം. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത്. നേരത്തെ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം മൂന്ന് അമേരിക്കന്‍ എഫ്-15 വിമാനങ്ങള്‍ അബദ്ധത്തില്‍ വെടിവച്ചിട്ടിരുന്നു. കഴിഞ്ഞയാഴ്ച ഇറാഖില്‍ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനമായ കെ സി-135 തകര്‍ന്നു വീണ് ആറ് ക്രൂ അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നെങ്കിലും കാരണം വ്യക്തമല്ല. ഇറാന്‍ അനുകൂല സംഘടന വിമാനം വീഴ്ത്തിയതി് അവരാണെന്ന് അവകാശപ്പെട്ടിരുന്നു.

അതേസമയം ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന പ്രതികരണവുമായി ഒരു ഇടവേളയ്ക്ക് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് രംഗത്തെത്തി. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും ഇസ്രയേലും അമേരിക്കയും ലോകത്തെ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു ചൂണ്ടിക്കാട്ടി.ഹോര്‍മുസ് കടലിടുക്ക് ഉപയോഗിച്ച് ലോകത്തെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ഇറാന്റെ തന്ത്രം നടപ്പിലാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് പശ്ചിമേഷ്യയേയും ലോകത്തെയാകെയും സംരക്ഷിക്കുകയാണെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. ഇറാന്‍ ഭരണകൂടത്തെ തകര്‍ത്തതായും ഇറാന്റെ മിസൈല്‍ ശേഷി ഇല്ലാതാക്കിയതായും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാനിലെ വാതകപ്പാടങ്ങള്‍ ആക്രമിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം ഇസ്രയേല്‍ അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *