നിരാശാജനകമായ ബജറ്റെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. 29 ആവശ്യം കേരളം ഉന്നയിച്ചിട്ടും ഒരു പരിഗണനയും ലഭിച്ചില്ലെന്നും കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തിന് ഒരു പ്രഖ്യാപനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് ഹൈ സ്പീഡ് റെയില്‍വേ കോറിഡോറാണ് പ്രഖ്യാപിച്ചത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പട്ടികയെടുക്കമ്പോള്‍ എത്രയോ കാലമായിട്ട് ഒരു അര്‍ധ വേഗ കോറിഡോറിന് വേണ്ടി വാദിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് സംബന്ധിച്ച പദ്ധതികളുമായി കേരളം മുന്നോട്ട് പോയപ്പോള്‍ അതിന് വിഘാതം സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്തത്. അതിനിടയില്‍ ഇ ശ്രീധരന്‍ പ്രത്യക്ഷപ്പെട്ട് ഒരു ഹൈ സ്പീഡ് കോറിഡോറിന് ഗവണ്‍മെന്റ് അനുമതി നല്‍കിയെന്ന് പറഞ്ഞ് വലിയ വീരവാദങ്ങള്‍ മുഴക്കി. ഇക്കാര്യങ്ങളെ കുറിച്ചൊന്നും ധനമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഏഴ് കോറിഡോറുകളില്‍ കേരളത്തെ പൂര്‍ണമായും വിട്ടുകളയുകയും ചെയ്തു- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ബജറ്റിനൊപ്പം അവതരിപ്പിച്ചിരിക്കുന്ന ഫിനാന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ടും വളരെയേറെ നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതത്തിന്റെ ശതമാനം 41ല്‍ നിന്ന് 50 ശതമാനമെങ്കിലുമാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. ഒന്നും ഉണ്ടായില്ല – അദ്ദേഹം ചൂണ്ടിക്കാട്ടി.

തേങ്ങയെ കുറിച്ചൊക്കെയാണ് പറഞ്ഞിരിക്കുന്നത്. പണ്ട് റബര്‍ ബോര്‍ഡ് ഉണ്ടാക്കിയിട്ട് കേരളത്തിന്റെ റബര്‍ കൃഷി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ ഈ തേങ്ങകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്ക് അറിയില്ല – അദ്ദേഹം പറഞ്ഞു.

എയിംസിനെ കുറിച്ചും ഒന്നും പരാമര്‍ശിക്കാത്തതില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചു. രണ്ട് എയിംസ് വരെ കിട്ടിയിട്ടുള്ള സംസ്ഥാനങ്ങളുണ്ട്. അതിനെ കുറിച്ചും ഒന്നും പറയുന്നില്ല. മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ കുറിച്ച് പറയുന്നുണ്ട്. അതിലും കേരളമുണ്ടോ എന്നത് അറിയില്ല. ഉള്‍നാടന്‍ ജലപാതയിലും കേരളത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. അത് ഒറീസയിലേക്ക് കൊണ്ടുപോയി. കപ്പല്‍ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പ്രഖ്യാപനവും കേരത്തിനനുകൂലമായായിരുന്നു വേണ്ടിയിരുന്നത്. അതുമില്ല, അത് വാരണാസിയിലും പറ്റ്‌നയിലുമാണ് കൊടുത്തത്. പൊതുവേ നോക്കിയാല്‍ നിരാശാജനകമായ ബജറ്റാണ് – ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *