കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വ്യക്തത വരുത്താൻ മന്ത്രിയുടെ മൊഴി അനിവാര്യമെന്ന് പോലീസ്. ഏത് ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താൻ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് റെയിൽവേ പോലീസ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. നിലവിൽ ശാരീരിക അസ്വസ്ഥതകൾ കാരണം മന്ത്രിയുടെ മൊഴി എടുക്കാൻ സാധിച്ചിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ കെ.എസ്.യു പ്രവർത്തകർ മന്ത്രിക്കുനേരെ ചാടിവീണ് കഴുത്തിന് ആക്രമിച്ചെന്നാണ് കേസ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അഞ്ച് കെ.എസ്.യു നേതാക്കളെ റിമാൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ, വധശ്രമക്കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ പോലീസിനുള്ളിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. ആക്രമണത്തിന്റെ വ്യക്തമായ ദൃശ്യങ്ങളോ ആയുധം കൊണ്ടുള്ള മുറിവുകളോ കണ്ടെത്താത്തതാണ് ഇതിന് കാരണം. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
