കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായതെന്നും സംഭവത്തിന് പിന്നാലെ നടി കരഞ്ഞുകൊണ്ടാണ് പുറത്തുവന്നതെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ച് കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാരവാനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. സംഭവസമയത്ത് നടി മാനസികമായി തകർന്ന നിലയിലായിരുന്നുവെന്നും അവിടെയുണ്ടായിരുന്നവർ സമാധാനിപ്പിച്ചാണ് നടിയെ വിട്ടയച്ചതെന്നും കമ്മീഷണർ വ്യക്തമാക്കി. വലിയ സ്വാധീനമുള്ള വ്യക്തിക്കെതിരെ പരാതി നൽകുന്നതിലെ ഭയവും ആഘാതവും കാരണം കൗൺസിലിംഗിന് ശേഷമാണ് നടി പരാതിയുമായി മുന്നോട്ട് വന്നത്. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് ഗൗരവകരമാണെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടെ മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൊടുപുഴ പൊലീസ് പിടികൂടിയ പ്രതിയെ പിന്നീട് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ നേരത്തെയും സമാനമായ രണ്ട് കേസുകൾ നിലവിലുണ്ടെന്നും രണ്ട് ദിവസമായി ഇയാളെ പൊലീസ് പിന്തുടരുന്നുണ്ടായിരുന്നുവെന്നും കമ്മീഷണർ അറിയിച്ചു.

കേസിന്റെ ഗൗരവം പരിഗണിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ റിമാൻഡിലുള്ള രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *