ഇറാന്‍ ,ഇറാഖ് ,ലബനന്‍ എന്നിവിടങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇ പൗരന്മാര്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മൂന്ന് രാജ്യങ്ങളിലുമുള്ള പൗരന്മാര്‍ വേഗം തിരികെ വരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൗരന്മാരുടെ സുരക്ഷയെക്കരുതിയാണ് നിര്‍ദേശങ്ങളെന്നും കര്‍ശനമായി പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഈ മൂന്ന് രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ എത്രയും പെട്ടെന്ന് +971 800 44444 നമ്പരില്‍ ബന്ധപ്പെടണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇറാന്‍-ഇസ്രയേല്‍-അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ കാലങ്ങളായി ഗള്‍ഫ് മേഖല അശാന്തമായി തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇറാനിലേക്കുള്ള അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

അതേസമയം ഇറാനുമായുളള യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്ന് ഇന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ധാരണയിലെത്താന്‍ ഇറാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും തീരുമാനം എടുക്കേണ്ട ഇറാന്റെ നേതാക്കള്‍ ആരാണെന്ന് അവര്‍ക്ക് തന്നെ അറിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇറാനെതിരെയുള്ള നാവിക ഉപരോധം അമേരിക്കന്‍ സൈനിക നടപടി തന്നെയാണെന്നും അത് തുടരുന്നത് ക്ഷമിക്കാനാകില്ലെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. ഇതുവരെ ഇറാന്റെ ക്ഷമയും സംയമനവും എന്താണെന്ന് ലോകം കണ്ടുവെന്നും ഇനി ക്ഷമിക്കാനാകില്ലെന്നും മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *