
കോഴിക്കോട് പെൻഷൻ പേയ്മെന്റ് സബ് ട്രഷറിയിൽ നിന്നൊരു കൗതുകക്കാഴ്ച. രാവിലെ വന്ന് വരി നിൽക്കുന്നതിന് പകരം നിലത്ത് പാകിയ കല്ലുകളിൽ സ്വന്തം പേരെഴുതിയ പേപ്പർ കൊണ്ട് വെച്ച് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി കല്ലെടുത്ത് വെച്ച് പോകുകായാണ് പെൻഷൻ വാങ്ങാൻ വരുന്നവർ. പേരെഴുതിയ കല്ലിന് പുറമെ ഇലകളും ചുള്ളി കമ്പുകളും വെക്കുന്നത് ഒരു കൗതുകകാഴ്ചയാണ്. തങ്ങളവിടെ നേരത്തെ എത്തിയെന്ന് പെൻഷൻ വാങ്ങാൻ വരുന്ന മറ്റുള്ള സുഹൃത്തുക്കളെ അറിയിക്കാനുള്ള മാർഗമാണിത്. കൂടാതെ, മഴ പെയ്യുമ്പോൾ മാറി ഇരിക്കുന്നവർ തങ്ങളുടെ ഊഴമെത്തുമ്പോൾ വരിയിലേക്ക് കയറി നിൽക്കാറാണ് പതിവ്.
2014 മുൻപേ തുടങ്ങിയ സംവിധാനം എല്ലാ മാസവും തുടർന്ന് പോരുന്നുണ്ട് . സ്വയം കൊണ്ട് വരുന്ന കല്ലുകൾക്ക് ചുവട്ടിലാണ് പേരെഴുതിവെക്കുന്നത്.ആദ്യം ഓഫീസിന്റെ തിണ്ടിന്റെ മുകളിലായിരുന്നു കല്ലുകൾ വെച്ച് കൊണ്ടിരിക്കുന്നത്. അവിടെ ഷീറ്റ് കൊണ്ട് മറിച്ചതിന് ശേഷമാണ് കല്ലുകൾ നിലത്തെത്തിയത്. സർവീസ് പെൻഷൻ വിതരണം തുടങ്ങുന്ന ഒന്നാം തിയതി മുതൽ പത്താം തീയതി വരെ രാവിലെ അഞ്ചു മണിക്ക് പെൻഷൻ വാങ്ങാൻ വരുന്ന മുന്നൂറോളം പേരാണ് പേരെഴുതി കല്ലുകൾ വെക്കുന്നത്. മുൻപ് മൂന്നോളം ചാക്ക് കല്ലുകൾ ഇവിടെ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
