കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആരോപണത്തിന് മറുപടിയുമായി ഡിഎംകെ നേതാവ് സെന്തിൽ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ല. മരിച്ചവരിൽ 31 പേർ കരൂർ സ്വദേശികളാണ്. മിക്കവരും തനിക്ക് നേരിട്ട് അറിയുന്നവരാണ്. യോഗത്തിന് എത്തിയവർക്ക് കുടിവെള്ളം പോലും ടിവികെ ഉറപ്പാക്കിയില്ല. ഡിഎംകെ യോഗങ്ങളിൽ ഇതല്ല പതിവെന്നും സെന്തിൽ ബാലാജി പറഞ്ഞു.

അടിസ്ഥാനസൗകര്യങ്ങൾ ടിവികെ ഒരുക്കിയില്ലെന്ന വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെന്തിൽ ബാലാജിയുടെ മറുപടി. നൂറുകണക്കിന് ചെരുപ്പുകളാണ് ചിതറിക്കിടന്നത്. ഒരു വെള്ളക്കുപ്പിയോ ബിസ്‌കറ്റ് കവറോ കണ്ടില്ല. അനുവദിച്ച സമയത്ത് വിജയ് വന്നിരുന്നുവെങ്കിൽ ദുരന്തം സംഭവിക്കില്ലായിരുന്നു. നാല് മണിക്ക് വിജയ് എത്താതിരുന്നതാണ് ദുരന്തത്തിന് കാരണമെന്നും സെന്തിൽ ബാലാജി കുറ്റപ്പെടുത്തി.

വിജയ് വരും മുമ്പേ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. ആളുകൾ കുഴഞ്ഞു വീണിരുന്നു. കരൂരിൽ മാത്രം പ്രശ്‌നം എങ്ങനെ വന്നുവെന്ന വിജയ് യുടെ ചോദ്യത്തിനും ബാലാജി മറുപടി നൽകി. അമിത വേഗത്തിൽ എന്നും വണ്ടിയോടിക്കുന്ന ഒരാൾ ഒരു ദിവസം മാത്രം തനിക്ക് അപകടം പറ്റിയതിന്റെ കാരണം ചോദിക്കുന്നത് പോലെയാണ് വിജയ്‌യുടെ ചോദ്യമെന്ന് സെന്തിൽ ബാലാജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *