ലോജിസ്റ്റിക് കമ്പനിയുടെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഡോക്ടർ ദമ്പതികളിൽ നിന്ന് 2.29 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. കായംകുളം പുതുപ്പള്ളി സ്വദേശി സോനു ജയചന്ദ്രനെയാണ് (32) എറണാകുളം സിറ്റി ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. തട്ടിപ്പിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സോനുവിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്യുകയായിരുന്നു. കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി. നിലവിൽ കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിയാൾ. ഇതേ ആശുപത്രിയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഡോക്ടർ ദമ്പതികളെയാണ് സോനു കബളിപ്പിച്ചത്.

പ്രതിക്കെതിരെ മുംബൈയിൽ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. കൂടാതെ, ജാമ്യം ലഭിക്കാനായി വ്യാജരേഖകൾ ചമച്ചതിന് എറണാകുളം സെൻട്രൽ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ഡോക്ടർ ദമ്പതികളുടെ പരാതിയിൽ സോനുവിനെ കൂടാതെ മറ്റ് 11 പേർ കൂടി പ്രതിപ്പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *