അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം റദ്ദാക്കിയതിനെത്തുടർന്ന് കടുത്ത നിരാശയും പ്രതിഷേധവും രേഖപ്പെടുത്തി കായിക മന്ത്രി വി. അബ്ദുറഹ്മാൻ. അർജന്റീന ടീം കേരളത്തെ വഞ്ചിച്ചുവെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറെ നാളായി ആരാധകർ കാത്തിരുന്ന സ്വപ്ന പദ്ധതി പാളിയതിലെ സങ്കടം ആരോട് പറയുമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

ലയണൽ മെസിയും സംഘവും കേരളത്തിലെത്തുമെന്ന് പലതവണ ഉറപ്പുനൽകിയ മന്ത്രിക്ക് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരള സർക്കാരിനെതിരെ രംഗത്തെത്തിയത് രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. അർജന്റീന ടീം ചതിക്കുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ജയിക്കാൻ എളുപ്പമുള്ള മണ്ഡലം തേടിയല്ല താൻ തിരൂരിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താൻ മാറിയതുകൊണ്ട് താനൂർ മണ്ഡലം എൽഡിഎഫിന് നഷ്ടപ്പെടില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2011-ൽ കൊൽക്കത്തയിൽ വെനിസ്വേലയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് ലയണൽ മെസി അവസാനമായി ഇന്ത്യയിൽ കളിച്ചത്. അന്ന് അർജന്റീനയുടെ നായകനായി മെസി അരങ്ങേറിയ മത്സരമായിരുന്നു അത്. അതിന് ശേഷം കേരളത്തിലെ ആരാധകർ മെസിയെ നേരിട്ട് കാണാൻ കാത്തിരുന്നെങ്കിലും ആ സ്വപ്നം ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *