സാമൂഹ്യ മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങൾ രൂക്ഷമായ വർഗീയ വിദ്വേഷം പരത്തുന്നുവെന്നും ഇതിനെതിരെ കേന്ദ്രസർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സുപ്രീം കോടതി ചോദിച്ചു. ആര്‍ക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിമര്‍ശിച്ചു. ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചില ഓൺലൈൻ വെബ്പോർട്ടലുകൾ സാധാരണ ജനങ്ങൾക്കെതിരെയും കോടതിക്കെതിരെയും തോന്നിയതുപോലെ എന്തും എഴുതി പിടിപ്പിക്കുമെന്നും എന്നാൽ ഇവർക്കെതിരെ എവിടെ പരാതിപ്പെടണമെന്നു പോലും പൊതു ജനങ്ങൾക്ക് അറിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം വെബ്സൈറ്റുകൾ അധികാരത്തിലിരിക്കുന്നവരെ മാത്രം ഭയക്കുന്നവരാണെന്നും ജഡ്ജിമാരെ പോലും ഇവർ മോശമായി ചിത്രീകരിക്കുന്നത് പതിവായിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനമാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മുസ്‌ളീം സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി വെബ് പോര്‍ട്ടലുകള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ആര്‍ക്കും വെബ് പോര്‍ട്ടലുകളും, യു ട്യൂബ് ചാനലുകളും തുടങ്ങാം എന്ന അവസ്ഥയാണ് നിലവിലുള്ളത് ആരോടും ഉത്തരവാദിത്വം ഇല്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ആര്‍ക്ക് വേണമെങ്കിലും ഇന്ന് യൂട്യൂബ് ചാനലുകള്‍ തുടങ്ങാം. അതിലൂടെ എന്തും വിളിച്ചുപറയാം. വര്‍ഗീയത പടര്‍ത്താന്‍ വരെ ശ്രമിക്കുന്നു. ആരെയും അപകീര്‍ത്തിപ്പെടുത്താം. ഒരു നിയന്ത്രണവും ഇതിനൊന്നും ഇല്ല. നിരവധി വ്യാജ വാര്‍ത്തകളാണ് യൂട്യൂബ് വഴി പുറത്തുവരുന്നത്. ഇത് തടയാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.

സാധാരണ ജനങ്ങളോടോ, കോടതിയോടോ പോലും സാമൂഹ്യ മാധ്യമ കമ്പനികള്‍ പ്രതിബദ്ധത കാട്ടുന്നില്ല. എന്തും പറയാനുള്ളത് അവകാശമെന്നാണ് ഈ കമ്പനികള്‍ പറയുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി സോളിസിറ്റര്‍ ജനറലിനോട് ആരാഞ്ഞു. സര്‍ക്കാര്‍ കൊണ്ട് വന്ന ചട്ടങ്ങള്‍ കൊണ്ട് നിയന്ത്രണം സാധ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *