ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സര്‍ക്കാരിന്റെ ഊന്നലിന്റെ ഉദാഹരണമാണ് ഐഎന്‍എസ് വിക്രാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള തീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് കൊച്ചിയില്‍ രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിക്രാന്ത് വെറുമൊരു യുദ്ധകപ്പലല്ല. വിശാലമാണ്, വിരാടാണ്, വിശിഷ്ടമാണ്. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘കേരളത്തിന്റെ കടല്‍ത്തീരത്ത് ഇന്ന് ഓരോ ഇന്ത്യക്കാരനും ഒരു പുതിയ ഭാവിയുടെ സൂര്യോദയത്തിനാണ് സാക്ഷികളാകുന്നത്. ഈ ചടങ്ങ് ആഗോള ചക്രവാളത്തില്‍ ഇന്ത്യയുടെ മനോവീര്യം ശക്തിപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ്.

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്രയും വലിയ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ലോകത്തിലെ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഇന്ത്യയും ചേര്‍ന്നു. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് പുതിയ വിശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മേക്ക് ഇന്‍ ഇന്ത്യ മാത്രമല്ല, മേക്ക് വേള്‍ഡ് ആണ് ലക്ഷ്യം. കൊളോണിയലിസത്തിന്റെ അടയാളങ്ങള്‍ നീക്കംചെയ്ത നാവികസേനയുടെ പുതിയ പതാക ഛത്രപതി ശിവജിക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങളെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ എല്ലാ ശാഖകളും സ്ത്രീകള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. തിരമാലകള്‍ക്ക് അതിരുകളില്ലാത്തതുപോലെ, ഇന്ത്യയുടെ പുത്രിമാര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *