നിയമസഭാ നടപടികളെ വീണ്ടും അലങ്കോലപ്പെടുത്തി പ്രതിപക്ഷം. സഭ തുടങ്ങിയ ഉടനെ തന്നെ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാടുകൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധം നടത്തി. മന്ത്രി വീണ ജോർജ് സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. നടുത്തളത്തിൽ ഇറങ്ങി പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിപക്ഷം സഭയെ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നത്.
പ്രതിപക്ഷത്തിന്റേത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്ന് മന്ത്രി എം ബി രാജേഷ് സഭയിൽ പറഞ്ഞു. വിഷയ ദാരിദ്ര്യം കാരണം അടിയന്തരപ്രമേയം പോലും അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. കഴിഞ്ഞ നിയമസഭാ കാലത്ത് ഉയർത്തിയ സ്പ്രിംക്ലെർ ന്റെ കഥ എന്തായി എന്നും മന്ത്രി ചോദിച്ചു. കോടതിയിൽ തോറ്റാൽ നിയമസഭയിൽ എന്നതാണോ സ്ഥിതി എന്നും മന്ത്രി വിമർശിച്ചു.
നാടിനെ അപമാനപ്പെടുത്തുന്ന യുഡിഎഫിനെ ജനം തള്ളിക്കളയും. ചോദ്യോത്തര വേളയിലൂടെ നാടിന്റെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള ഞങ്ങളുടെ അവകാശമാണ് പ്രതിപക്ഷം ഇല്ലാതാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം കവല ചട്ടമ്പി മാരാണോ എന്ന് ഡി കെ മുരളി എം എൽ എ ചോദിച്ചു.
