തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളെല്ലാവരും ജാമ്യത്തിൽ പുറത്തിറങ്ങുകയാണെന്നും അതിന് എസ്ഐടി അവസരം ഒരുക്കിനൽകുകയാണെന്നും സതീശൻ പറഞ്ഞു. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സതീശൻ ആരോപിച്ചു. നിയമസഭ ബഹിഷ്കരിച്ച ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലെന്നും സതീശൻ അറിയിച്ചു.

വലിയ പ്രതിഷേധമാണ് സഭയ്ക്കകത്ത് ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷം അഴിച്ചുവിട്ടത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിനു മുമ്പിൽ പ്രതിഷേധിച്ചു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.

ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ചില പ്രതിപക്ഷ എംഎൽഎമാർ ശ്രമിച്ചു. ടി വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത് എന്നിവരാണ് ചാടിക്കടക്കാൻ ശ്രമിച്ചത്. ഇത് വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങിയെത്തി. ഇതിനിടെ സ്പീക്കർ എഴുന്നേറ്റുപോയി.

സ്വർണ്ണക്കൊള്ള ബാനർ ഉയർത്തിയായിരുന്നു സഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള കേസിൽ 90 ദിവസം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *