കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു. പട്ന എയിംസ് ആശുപത്രിയിലാണ് ക്ലിനിക്കൽ പരീക്ഷണം തുടങ്ങിയത്. രോഗതീവ്രതയേറിയ വൈറസ് വകഭേദം അടുത്ത തരംഗത്തിൽ കുട്ടികളെ ദോഷകരമായി ബാധിച്ചേക്കാമെന്ന വിലയിരുത്തലിലാണ് വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം തുടങ്ങിയത്.
2 വയസ്സു മുതൽ 18 വയസ്സു വരെ പ്രായമുള്ള കുട്ടികളിലായിരിക്കും വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം നടത്തുകയെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ മുൻപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കൊവിഡ് 19 പ്രതിരോധ വാക്സിനാണ് കൊവാക്സിൻ. നിലവിൽ രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷന് കൊവാക്സിൻ ഉപയോഗിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ പട്ന ഓള്‍ ഇന്ത്യ മെഡിക്കൽ സയൻസസിൽ കൊവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചെന്നാണ് പ്രസാര്‍ ഭാരതിയുടെ ട്വീറ്റ്. രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണമാണ് കുട്ടികളിൽ നടത്തുക

നിലവിൽ ലോകത്ത് ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് കുട്ടികളിൽ വാക്സിനേഷന് അനുമതിയുള്ളത്. യുസിലും കാനഡയിലും കൗമാരപ്രായക്കാരിൽ ഫൈസര്‍ വാക്സിൻ നല്‍കിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഫൈസര്‍ വാക്സിൻ ഇന്ത്യയിൽ ഇതുവരെ എത്തിയിട്ടില്ല.

സിംഗപ്പൂരിൽ ഗുരുതരമായ കൊവിഡ് 19 വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കാൻ കേന്ദ്രസര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. സിംഗപ്പൂരിൽ നിന്നെത്തുന്ന തീവ്രതയേറിയ വൈറസ് ഇന്ത്യയിൽ മൂന്നാം തരംഗത്തിനു കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം മുന്നിൽക്കണ്ട് നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *