ട്യൂഷ്യൻ അധ്യാപകനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി അറസ്റ്റിൽ. 28 കാരനായ അധ്യാപകനിൽ നിന്നുള്ള ലൈംഗികാതിക്രമം സഹിക്കവയ്യാതെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ദക്ഷിണ ഡൽഹിയിലെ ഓഖ്ല പ്രദേശത്തുള്ള റെസിഡൻഷ്യൽ ഏരിയയായ ജാമിയ നഗറിലാണ് സംഭവം നടന്നത് . സക്കീർ നഗർ സ്വദേശിയായ വസീമിനെ ഓഗസ്റ്റ് 30 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കുറച്ചു കാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്ന വസീമിന്റെ പിതാവിന്റെ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ജാമിയ നഗർ പോലീസ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ പങ്ക് കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട വസീം തന്നെ പല തവണയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നൽകി. പീഡന വീഡിയോ പകർത്തുകയും വിളിച്ചാൽ വന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

ഓഗസ്റ്റ് 30ന് രാവിലെ 11.30 ഓടെ കുട്ടിയെ വസീം വീണ്ടും വിളിച്ചു വരുത്തി. തുടർച്ചയായുള്ള പീഡനത്തിൽ മനം മടുത്ത കുട്ടി വസീമിനെ മൂർച്ചയുള്ള പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വസീമിന്റെ മൊബൈൽ ഫോൺ, സംഭവസമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *