ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ ഹൈദരബാദിലെത്തി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി തരൂർ കൂടികാഴ്ച നടത്തും. ഇന്നലെ മാധ്യമങ്ങളുമായി സംവദിച്ച് മല്ലികാർജുൻ ഖാർഗയും പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. നേരിട്ട് നേതാക്കളെ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് മല്ലികാർജ്ജുൻ ഖാർഗെയുടെയും തീരുമാനം. ഇത് തമിഴ്നാട് മുതൽ തുടങ്ങാനാണ് ഖാർഗെ പദ്ധതി ഇട്ടിരിക്കുന്നതെണെന്നാണ് സൂചന. നേതാക്കളായ ദീപീന്ദർ ഹൂഡാ , നാസീർ , ഗൗരവ് വല്ലഭ് എന്നിവർ ഖാർ ഗെയുടെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകാനായി കോൺഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചിരുന്നു.

സൗഹൃദ മത്സരമെന്ന് അവകാശപ്പെടുമ്പോഴും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീറും വാശിയും ഒട്ടും കുറവില്ല. പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും തന്നെ ഇത് വ്യക്തമാക്കി കഴിഞ്ഞു. താൻ മാറ്റം കൊണ്ടുവരുമെന്നും ഖാർഗെ വന്നാൽ നിലവിലെ രീതി തുടരുകയേ ഉള്ളൂവെന്നുമാണ് ഇന്നലെ തരൂർ പറഞ്ഞത്. കൂടിയാലോചനകൾ നടത്തി തീരുമാനമെടുക്കുന്നതാണ് തൻറെ രീതിയെന്ന് പറഞ്ഞ ഖാർഗെ പാർട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്നും തിരിച്ചടിച്ചു.

നോമിനയെന്ന പ്രചരണം നിലനിൽക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങൾ നടപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു .അതേസമം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നാതാണ് നല്ലതെന്ന് താ‍ൻ തരൂരിനോട് അഭിപ്രായപ്പെട്ടതായി ഖാർഗെ വെളിപ്പെടുത്തി.

മഹാരാഷ്ട്രയിൽ രണ്ട് ദിവസം പ്രചാരണം നടത്തിയ ശേഷമാണ് ശശി തരൂർ ഇന്ന് ഹൈദരാബാദിലെത്തിയത്. ഗാന്ധി ജയന്തി ദിനത്തിൽ വാർധയിലെ ഗാന്ധി സേവാഗ്രാമത്തിലായിരുന്നു ഇന്നലെ അദ്ദേഹം എത്തിയത്. ആദ്യം അവർ നിങ്ങളെ അവഗണിക്കും, പരിഹസിക്കും ഒടുവിൽ വിജയം നിങ്ങളുടേതാകുമെന്ന ഗാന്ധി വാചകവും തരൂർ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *