കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ പന്തലില്‍ മഹാത്മാഗാന്ധിയുടെ ഛായയുള്ള മഹിഷാസുരന്റെ പ്രതിമ വിവാദത്തിൽ.മഹിഷാസുരനെ വധിക്കുന്ന ദുര്‍ഗാദേവിയുടെ പ്രതിമയിലാണ് മഹാത്മാഗാന്ധിയുടെ സാദൃശ്യമുള്ള രൂപം സ്ഥാപിച്ചത്.നടപടി വിവാദമായതോടെ ഒടുവില്‍ പൊലീസ് ഇടപെട്ട് രൂപം നീക്കി.തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം ചടങ്ങിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്.പ്രതിമകള്‍ക്ക് ഗാന്ധിയോട് രൂപസാദൃശ്യം തോന്നിയത് യാദൃശ്ചികമാണെന്ന് ഹിന്ദു മഹാസഭ പ്രതിനിധികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊല്‍ക്കത്ത പോലീസിനെ ടാഗ് ചെയ്ത് മാധ്യമ പ്രവര്‍ത്തകരടക്കം ശില്‍പത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പോലീസ് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പലരും ഫോട്ടോ നീക്കം ചെയ്തിരുന്നു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഫോട്ടോ നീക്കം ചെയ്യണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, സിപിഐഎം, കോണ്‍ഗ്രസ് മുതലായവര്‍ സംഭവത്തില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്.
