ഡല്‍ഹിയിലും നോയിഡയിലുമായി ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും വസതികള്‍ പരിശോധന നടന്നതെന്ന് അറിയില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെങ്കില്‍ അതിന്റെ കാരണം അറിയണമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

റെയ്ഡിന്റെ ഭാഗമായി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പരിശോധന നടത്തിയിരുന്നു. തന്നോടൊപ്പം അവിടെ താമസിക്കുന്നവരില്‍ ഒരാളുടെ മകന്‍ ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരനാണ്. അദ്ദേഹത്തെ ചോദ്യംചെയ്യാനാണ് പോലീസ് വന്നത്. അയാളുടെ ലാപ്‌ടോപ്പും ഫോണും പോലീസ് കൊണ്ടുപോയെന്നും യെച്ചൂരി പ്രതികരിച്ചു.

ന്യൂഡല്‍ഹിയിലെ കാനിങ് റോഡിലെ 36-ാം നമ്പറിലുള്ള യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലാണ് റെയ്ഡ് നടന്നത്. അദ്ദേഹം ഇവിടെ താമസിക്കാറില്ല. ഇതുകൂടാതെ ഡല്‍ഹിയിലും നോയിഡയിലുമായി 30-ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നിരുന്നു.

അതേസമയം, പോലീസ് നടപടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ണ്ഡ്യവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബിഹാറിലെ ജാതി സെന്‍സസിലെ കണ്ടെത്തലുകളില്‍നിന്നും രാജ്യത്താകെ അത് നടപ്പാക്കണമെന്ന ആവശ്യത്തില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള ഏറ്റവും പുതിയ ശ്രമമാണ് മാധ്യമപ്രവര്‍ത്തകരുടെ വസതികളിലെ റെയ്‌ഡെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സിലബസിനുപുറത്തുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍, അദ്ദേഹത്തിന്റെ സിലബസിലെ പ്രവചനാതീതമല്ലാത്ത ശ്രദ്ധതിരിക്കുക എന്ന ഒരേയൊരു പ്രതിരോധത്തിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസിന്റെ മീഡിയ- കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ പവന്‍ ഖേര ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *