ചെന്നൈ: കരൂരിൽ സംഭവിച്ചത് മനുഷ്യ നിർമിത ദുരന്തമെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ കോടതിക്ക് കണ്ണടയ്ക്കാനാവില്ലെന്നും ആരും നിയമത്തിനു അതീതരല്ലെന്നും വ്യക്തമാക്കിയ കോടതിവിജയ്ക്കെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്.

എന്തു പാർട്ടിയാണിത്. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചിട്ടും നേതാവ് സ്ഥലം വിട്ടു. അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണമില്ലെന്നും കോടതി വിമർശിച്ചു. കരൂർ ദുരന്തത്തിൽ നടനും ടിവികെ സ്ഥാപക നേതാവുമായ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ച് ഹൈക്കോടതി ഉത്തരവായി. നോർത്ത് സോൺ ഐജിക്കാണ് കേസ് അന്വേഷണ ചുമതല. നാമക്കൽ എസ്പിയും അന്വേഷണ സംഘത്തിന്റെ ഭാഗമാവും.

സംസ്ഥാന സർക്കാരിനും രൂക്ഷമായ വിമർശനമാണ് കോടതിയിൽ നിന്നുണ്ടായത്. കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സർക്കാർ മടിക്കുന്നതെന്താണെന്നാണ് സർക്കാരിനോട് കോടതി ചോദിച്ചത്. തുടർന്ന് രണ്ട് പേരെ അറസ്റ്റു ചെയ്തുവെന്ന സർക്കാർ അഭിഭാഷകന്റെ മറുപടിയോട് രൂക്ഷമായിട്ടാണ് കോടതി പ്രതികരിച്ചത്.

ടിവികെയോട് സർക്കാരിന് എന്താണ് ഇത്ര വിധേയത്വം എന്നും കോടതി ചോദിച്ചു. സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഇന്ന് കോടതിയുടെ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പുണ്ടായതോടെ വിജയ് കേസിൽ പ്രതിയാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

അതേസമയം, കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികളും നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പൊതുയോഗങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ (എസ്ഒപി) രൂപീകരിക്കുന്നതു വരെ ഒരു യോഗത്തിനും ഇനി അനുമതി നൽകില്ലെന്നു തമിഴ്നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *