ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണനെ കസ്റ്റഡിയിൽ വിട്ടു നൽകും.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ രീതിയിൽ പോകുന്നുവെന്നും വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. ബോർഡ് യോഗത്തിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യില്ല. റിപ്പോർട്ട് കോടതിയിലെത്തും മുൻപ് അഭിപ്രായം പറയില്ലെന്നും ഇനി എല്ലാ കാര്യത്തിലും വിജിലൻസ് എസ് പിയുടെ മേൽനോട്ടമുണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശബരിമല കീഴ്ശാന്തിമാരിൽ വിജിലൻസിന്റെ കർശന നിരീക്ഷണമുണ്ടാകും. ദേവസ്വം വിജിലൻസ് എസ് പി ഇക്കാര്യം നിരീക്ഷിക്കും. ശബരിമല സ്വർണ മോഷണക്കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും.
