മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഇർഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, മുസ്ലീംലീഗ് മെമ്പർ ആയിഷ ചേലപ്പുറത്തിന്റെ മകൻ ഇർഫാനെ ഇന്നലെയാണ് മാവൂർ പൊലീസ് പിടികൂടിയത്. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ പൊലീസ് പുറത്തിറക്കിയിരുന്നു. മാവൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

സാമ്പത്തിക തർക്കങ്ങളുടെ പേരിലായിരുന്നു കഴിഞ്ഞ ദിവസം ബൈക്കിൽ എത്തിയ സഹോദരങ്ങളെ ഇയാൾ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്ക് പറ്റിയ ബൈക്ക് യാത്രക്കാരായ പഴംപറമ്പ് സ്വദേശികളായ തൻസീൽ, തസ്നീം എന്നിവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

അയൽവാസിയും സുഹൃത്തുമായ ഇർഫാൻ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തൻസീഫിനെ വീട്ടിലെത്തി മർദ്ദിച്ചിരുന്നു. ഇത് ചോദിക്കാനായി ഇർഫാനെ അന്വേഷിച്ച് ബൈക്കിൽ വരുകയായിരുന്ന സഹോദരങ്ങളെയാണ് കാറിടിപ്പിച്ച് കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചത്. BNS 109 വകുപ്പുപ്രകാരം കൊലപാതക ശ്രമത്തിന് 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *