തിരുവനന്തപുരം: ബസ് റൂട്ട് വിഷയത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈവറ്റ് ബസുകളോട് മത്സരിക്കാൻ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സർക്കാർ നയമല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ബസുകൾ പിൻവലിക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി സഭയിൽ തിരുത്തി.

പ്രൈവറ്റ് ബസുകളോട് മത്സര ഓട്ടം വേണ്ടെന്നാണ് കെഎസ്ആർടിസിക്ക് നിർദേശം നൽകിയത്. സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാൻ ഇല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു ബസും ഇല്ലാത്ത റൂട്ടിലേക്ക് ആ ബസുകൾ മാറ്റുകയും അത് വരുമാനം വർധിപ്പിച്ചുവെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ കെഎസ്ആർടിസി ബസുകൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി തിരുത്തിയതോടെ കെഎസ്ആർടിസി ബസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മത്സര ഓട്ടത്തിന് ഇല്ല എന്ന് മാത്രമാണെന്നുമുള്ള നിലപാടെടുക്കുകയായിരുന്നു കെ.ബി. ഗണേഷ് കുമാർ.

വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നും തല്ലിപ്പൊളിച്ച് നീക്കണമെന്നും കഴിഞ്ഞദിവസം ഗണേഷ് കുമാർ പറഞ്ഞിരുന്നു. പാലത്തിലൂടെ വാഹനങ്ങള്‍ പോകുന്നുണ്ട്. എന്നാല്‍ പാലത്തിനടിയിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി പോകാന്‍ കഴിയുന്നില്ല. പാലത്തിന്റെ പില്ലറുകളുടെ അശാസ്ത്രീയ നിര്‍മാണം കാരണം വാഹനങ്ങള്‍ക്ക് സുഗമമായി തിരിഞ്ഞ് പോകാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

വൈറ്റിലയിൽ ഗതാഗത കുരുക്കിന് കാരണം അശാസ്ത്രമായി പില്ലറുകൾ നിർമിച്ചതാണ്. താഴെ കുഴപ്പങ്ങൾ സംഭവിച്ചു. താഴെ എങ്ങോട്ടും തിരിയാൻ കഴിയില്ല. വൈറ്റിലയിൽ വണ്ടി തിരിക്കാൻ പറ്റാത്ത അവസ്ഥയാണ്. നിലവിലെ ഭാഗം തല്ലി പൊളിച്ച് വീണ്ടും പണിയാൻ 1.5 കോടി അനുവദിച്ചിട്ടുണ്ട്. എൻജിനീയറിങ് കോളേജുകളിൽ പുതിയ ശാഖ കൊണ്ടു വരണം. റോഡ് ഡിസൈനിങ് ശാഖ പഠിപ്പിക്കണം. ഇപ്പോൾ റോഡ് ഡിസൈനിങ് നടക്കുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണ്. ഫീൽഡിൽ നേരിട്ടെത്തി പരിശോധിച്ച് വേണം റോഡ് ഡിസൈനിങ് ചെയ്യണം, കെ.ബി. ഗണേഷ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *