കോഴിക്കോട്: ബസ്‌ യാത്രയ്ക്കിടെ അപകീർത്തികരമായ വീഡിയോ പകർത്തി പ്രചരിപ്പിച്ചതിനെ തുടർന്ന്‌ യുവാവ്‌ ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന മുസ്ലിംലീഗ്‌ വനിതാ നേതാവ്‌ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി ആറിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയുടെതാണ് നടപടി. ഷിംജിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി തള്ളിയിരുന്നു. തുടർന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ ഷിംജിത ജാമ്യാപേക്ഷ നൽകിയത്.

ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വഭാവികതയില്ലെന്നും പ്രതിക്ക് പീഡന ശ്രമമോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിൻ്റെ റിപ്പോർട്ട്. ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. പൊലീസിൽ പരാതി നൽകാതെയാണ് വീഡിയോ പ്രചരിപ്പിച്ചത്. പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്ത് അം​ഗമായിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. ഒരാളുടെ സ്വകാര്യത മാനിക്കണമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

വടകരയിലെ ലീ​ഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അം​ഗവുമാണ് ഷിംജിത. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിലായിരുന്നു.

വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. നിലവിൽ മഞ്ചേരി വനിതാ ജയിലിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *