അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്ക് കനത്ത വെല്ലുവിളി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഫൈസൽ ഷിനോസദ (110), ഉസൈറുള്ള നിയാസി (101) എന്നിവരുടെ ഇരട്ട സെഞ്ചുറി കരുത്തിലാണ് അഫ്ഗാൻ ഇന്ത്യക്കെതിരെ ആധിപത്യം ഉറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് ഓപ്പണർമാരായ ഉസ്മാൻ സാദത്തും (39) ഖാലിദ് അഹമ്മദ് സായിയും (31) ചേർന്ന് മികച്ച തുടക്കം നൽകി. എന്നാൽ മത്സരത്തിന്റെ ഗതി മാറ്റിയത് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഉസൈറുള്ള-ഫൈസൽ സഖ്യമാണ്. വെറും 130 പന്തിൽ നിന്ന് 148 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഷിനോസദ 93 പന്തിൽ 110 റൺസ് നേടിയപ്പോൾ, നിയാസി 86 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസ് സ്വന്തമാക്കി.
ഇന്ത്യൻ നിരയിൽ ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും അഫ്ഗാൻ ബാറ്റിംഗ് നിരയെ പിടിച്ചുനിർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല. 311 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് യുവതാരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനം നിർണ്ണായകമാകും. ക്യാപ്റ്റൻ ആയുഷ് മാത്രെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.
