പ്രണയ ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ച ഗര്‍ഭിണിയായ സ്കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരന് അറസ്റ്റില്‍. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം.കൊല്ലപ്പെട്ട അധ്യാപികയും 17-കാരനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍നിന്ന് പിന്മാറാന് ആഗ്രഹിച്ചിട്ടും അധ്യാപിക കൂട്ടാക്കാതിരുന്നതാണ് കൊല പാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു. മുപ്പത് വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്
ജൂണ്‍ ഒന്നാം തീയതിയാണ് 35-കാരിയായ അധ്യാപികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന യുവതിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം.
സംഭവം നടക്കുമ്പോള്‍ അധ്യാപിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവും സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനാണ്. അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം പ്രതി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ മുഖമൊന്നും വ്യക്തമായിരുന്നില്ല. ഇതിനിടെയാണ് പ്രതി ധരിച്ച ടീഷര്‍ട്ട് പോലീസ് ശ്രദ്ധിച്ചത്. ടീഷര്‍ട്ടിന്റെ പിന്‍ഭാഗത്തുള്ള ബ്രാന്‍ഡ് നെയിം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ഇത് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.
അയോധ്യ നഗരത്തില്‍ ഓണ്‍ലൈനില്‍നിന്ന് ഇതേ ബ്രാന്‍ഡിലുള്ള ടീഷര്‍ട്ട് വാങ്ങിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളുടെയും ഡെലിവറി സര്‍വീസുകാരുടെയും സഹായത്തോടെയായിരുന്നു അന്വേഷണം. തുടര്‍ന്നാണ് കേസിലെ പ്രതിയായ 17-കാരനെ കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
അധ്യാപികയുമായുള്ള പ്രണയവും ഈ ബന്ധത്തില്‍നിന്ന് തനിക്ക് പിന്മാറാനുള്ള ആഗ്രഹവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു 17-കാരന്റെ മൊഴി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കാനായി ശരീരത്തില്‍ നിരവധി തവണ കുത്തി. സംഭവം കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമായി ചിത്രീകരിക്കാനായിരുന്നു ശ്രമം. ഇതിനായി വീട്ടില്‍നിന്ന് അമ്പതിനായിരം രൂപയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു.
