മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന കാറിലെത്തിയവർ 21 കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തായ യുവാവിനെ മർദിച്ച് അവശനാക്കി. വ്യാഴാഴ്ച ബോപ്ദേവ് ഘട്ടിലാണ് സംഭവം. യുവതിയുടെ പരാതിയിൽ രാജേ ഖാൻ കരീം പഠാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേർക്കുമായി തിരച്ചിൽ ഊർജിതമാക്കി.

ബോപ്ദേവ് ഘട്ടിൽ യുവതിയും സുഹൃത്തും നിൽക്കുമ്പോൾ മൂന്നുപേർ ഒരു കാറിൽ ഇവരെ സമീപിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മനുഷ്യാവകാശപ്രവർത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ യുവതിയുടേയും യുവാവിന്റെയും ചിത്രം പകർത്തുകയും ആ പ്രദേശത്ത് നിൽക്കാൻ പാടില്ലാത്തതാണെന്ന് പറയുകയുംചെയ്തു. തുടർന്ന് പഠാൻ യുവതിയെ ഭീഷണിപ്പെടുത്തുകയും കാറിലേക്ക് ബലംപ്രയോ​ഗിച്ച് കയറ്റുകയുംചെയ്തു. തുടർന്ന് മൂന്നുപേരും ചേർന്ന് യുവതിയെ ബലാത്സം​ഗം ചെയ്തതിനുശേഷം ഖാദി മെഷീൻ ചൗക്കിൽ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.

രാവിലെ ഖോന്ധ്വാ പോലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഠാനെ അറസ്റ്റ് ചെയ്തത്. ഇവരിപ്പോൾ ദേഹമാസകലം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രൈം ബ്രാഞ്ചിൽനിന്നും ഡിറ്റക്ഷൻ ബ്രാഞ്ചിൽനിന്നുമുള്ള ഉദ്യോ​ഗസ്ഥർ പത്ത് സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷിക്കുന്നത്. ജാൽ​ഗാവ് സ്വദേശിയാണ് യുവതി. ​ഗുജറാത്തിലെ സൂറത്തുകാരനാണ് സുഹൃത്തായ യുവാവ്. ഇരുവരും പൂനെയിലെ കോളേജ് വിദ്യാർത്ഥികളാണ്.

അതേസമയം സംഭവത്തെ ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗം നേതാവ് ആനന്ദ് ഡൂബേ അപലപിച്ചു. ഏകനാഥ് ഷിൻഡെ നയിക്കുന്ന സംസ്ഥാന സർക്കാരിന് സ്ത്രീകൾക്ക് യാതൊരുവിധ സുരക്ഷയും ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *