സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിമർശനങ്ങളിൽ മന്ത്രി സജി ചെറിയനെതിരെ പ്രതികരണവുമായി സംവിധായകൻ വിനയൻ. തന്റെ കാലത്ത് നൽകിയ അവാർഡുകളിൽ ഒന്നിലും പരാതികൾ ഉയർന്നിട്ടില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളിൽ വിമർശനം ഉന്നയിച്ചുകൊണ്ടാണ് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2022 ലെ അവാർഡിൽ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്‌കാരം ലഭിച്ചില്ലെന്നത് ഓർമിപ്പിച്ചുകൊണ്ടാണ് വിനയന്റെ പ്രതികരണം.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് അവാർഡുകൾ നൽകാതിരിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്നത് അന്ന് ജൂറി അംഗങ്ങൾ പറഞ്ഞിരുന്നുവെന്നും മിനിസ്റ്റർ മറന്നു പോയെങ്കിൽ വോയിസ് ക്ലിപ്പുകൾ അയച്ച് തന്ന ഓർമിപ്പിക്കാമെന്നും വിനയൻ പറഞ്ഞു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത 5 സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയേടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു… ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ? ഏതായാലും എനിക്ക് ഒന്നറിയാം.. 2022 ലെ അവാർഡ് അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനമയ്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്ന വിവരം വെളിയിൽ പറഞ്ഞത് ഞാനോ അതിന്റെ നിർമ്മാതാവോ അല്ല.. സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണ് ..
അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്.. മിനിസ്റ്റർ മറന്നു പോയെൻകിൽ ഞാൻ ഒന്നു കുടി എടുത്തയച്ചു തരാം.. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല.. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല,.”
