രാജ്യത്ത് ഒമിക്രോൺ കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. വാക്‌സിന്‍ എടുക്കാത്തവരെ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് മധുര ജില്ലാ ഭരണകൂടം.ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
“ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്‌ചത്തെ സമയം ജനങ്ങൾക്ക് നൽകിയിരുന്നു. വാക്‌സിൻ എടുക്കാത്തവരെ ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല” മധുര കളക്ടർ അനീഷ് ശേഖർ പറഞ്ഞു.മധുരയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്തവാറായി മൂന്നു ലക്ഷം പേര്‍ ഉണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 71.6 ശതമാനം പേര്‍ ആ്ദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 32.8 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്- കലക്ടര്‍ അറിയിച്ചു.
ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാവും പ്രവേശനം നല്‍കുക. ഹോട്ടലുകള്‍, മാളുകള്‍, ബാറുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവാഹ ഓഡിറ്റോറിയങ്ങള്‍, തീയറ്ററുകള്‍, മദ്യ വില്‍പ്പന ശാലകള്‍ തുടങ്ങിയവയില്‍ എല്ലാം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.
സിംഗപ്പൂരിൽ നിന്നും യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും തമിഴ്‌നാട്ടിൽ എത്തിയ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്.
