പ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരവും ‘ബ്ലേഡ് റണ്ണര്‍’ എന്ന വിളിപ്പേരുമുള്ള ഓസ്‌കാര്‍ പിസ്റ്റോറിയസ് 11 വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ പരോളില്‍ പുറത്തിറങ്ങി. പരോള്‍ അപേക്ഷ ദക്ഷിണാഫ്രിക്കന്‍ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ചതോടെ വെള്ളിയാഴ്ച രാവിലെയാണ് പിസ്റ്റോറിയസ് പുറത്തിറങ്ങിയത്. 37കാരന് 13 വര്‍ഷവും അഞ്ച് മാസവുമാണ് ജയിലില്‍ കഴിയേണ്ടിയിരുന്നത്. പരോള്‍ ബോര്‍ഡ് ഇതില്‍ ഇളവ് നല്‍കുകയായിരുന്നു.

2013ലെ വാലൈന്റന്‍ ദിനത്തിലാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപ് എന്ന 29കാരിയെ ഓസ്‌കാര്‍ പിസ്റ്റോറിയസ് കൊലപ്പടുത്തിയത്. നിയമ ബിരുദധാരിയായ റീവക്ക് നേരെ നാലുതവണയാണ് വെടിയുതിര്‍ത്തത്. മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് വെടിവെക്കുകയായിരുന്നും കാമുകി ബെഡില്‍ ഉറങ്ങുകയാണെന്നാണ് കരുതിയതെന്നുമായിരുന്നു പ്രിട്ടോറിയസിന്റെ മൊഴി. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഹൈകോടതി 2014ല്‍ നരഹത്യാ കുറ്റം ചുമത്തി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍, സുപ്രീം കോടതിയില്‍ അപ്പീല്‍ വന്നതോടെ തടവ് 13 വര്‍ഷവും അഞ്ച് മാസവുമായി വര്‍ധിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *