പാലക്കാട് ഒറ്റപ്പാലം വീട്ടാമ്പാറയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഫോറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി ഇന്ന് വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. പരിക്കേറ്റ 11 വയസുകാരൻ നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് വീട്ടാമ്പാറ പുതുവഴിയിൽ വെച്ച് സ്ഫോടനമുണ്ടായത്. കാട്ടുപന്നികളെ വേട്ടയാടാൻ വെക്കുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ സംഭവിക്കുന്ന മൂന്നാമത്തെ സമാനമായ പൊട്ടിത്തെറിയാണിത്.
മുൻപ് 19-ാം മൈലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാട് വെട്ടുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമ്പലപ്പാറയിലും സമാനമായ രീതിയിൽ പൊട്ടിത്തെറിയുണ്ടാകുകയും വളർത്തുമൃഗത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരു സംഭവങ്ങളിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.
