രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധം. പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയ ചര്‍ച്ച പാസാക്കി. രാജ്യസഭയിലും നേതാക്കള്‍ കൊമ്പുകോര്‍ത്തു. രാഹുല്‍ പാര്‍ലമെന്റിന്റെ മര്യാദകള്‍ പാലിച്ചില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയിന്‍മേലുള്ള പ്രധാനമന്ത്രിയുടെ മറുപടി വൈകിട്ട് 5നാകും ഉണ്ടാകുക.

ഇന്ത്യ യുഎസ് വ്യാപാര കരാറും, ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചതുമാണ് ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ദമാക്കിയത്. രാവിലെ സമ്മേളിച്ച ലോക്‌സഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 63 സെക്കന്‍ഡ് മാത്രമാണ് പ്രവര്‍ത്തിക്കാനായത്.

12 മണിക്ക് വീണ്ടും സമ്മേളിച്ച ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ഒഴിവാക്കി നന്ദി പ്രമേയംശബ്ദ വോട്ടിനിട്ട് പാസാക്കി. പ്രധാനമന്ത്രിക്കെതിരായ ബാനറുകളും ആയി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ ലോക്‌സഭ രണ്ടു മണിവരെ പിരിഞ്ഞു.

രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചത് ഉന്നയിച്ചു. മറുപടിയായി എത്തിയ സഭാ നേതാവ് ജെപി നദ്ദ രാഹുലിനെ ബാലന്‍ എന്ന് വിശേഷിപ്പിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ഭരണപക്ഷം മോദിയുടെ കരാര്‍ തൊഴിലാളികള്‍ എന്നും,ആള്‍ക്കൂട്ട മര്‍ദ്ദനത്തെയും ബലാത്സംഗത്തെയും പിന്തുണയ്ക്കുന്നവരെന്നും ഖര്‍ഗെ മറുപടി പറഞ്ഞു.

മറുപടിയുമായി എഴുന്നേറ്റ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, കേരളത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവമടക്കം ആയുധമാക്കി കോണ്‍ഗ്രസിനെ ആക്രമിച്ചു. തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വൈകിട്ട് അഞ്ചുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *