കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തി. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ദീർഘനേരം നേരിട്ട് ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മുതൽ 3 വരെ അതീവ ജാഗ്രത പകൽ 10 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിലാണ് അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അളവിൽ അൾട്രാവയലറ്റ് രശ്മികൾ ഉണ്ടാകാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും സാധാരണയായി UV സൂചിക കൂടുതലായിരിക്കും. കൂടാതെ, ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ ഈ രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ അത്തരം മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം. പ്രത്യേകം ശ്രദ്ധിക്കേണ്ട വിഭാഗങ്ങൾ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ ജലാശയങ്ങളിലും മത്സ്യബന്ധനത്തിലേർപ്പെടുന്നവർ, ജലഗതാഗത മേഖലയിലുള്ളവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം. കൂടാതെ ചർമരോഗങ്ങൾ, നേത്രരോഗങ്ങൾ, ക്യാൻസർ എന്നിവയുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
സുരക്ഷാ മുൻകരുതലുകൾ
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക, ശരീരം മുഴുവൻ മറയുന്ന വിധത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ഉചിതമായിരിക്കും, യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
